Saturday, February 21, 2009

അപ്പച്ച്ച്ന്‍

എല്‍ബി.....ഇവളെന്റ്റെ പ്രിയ കൂട്ടുകാരി.കുറച്ചുനാളായി അവളെ വിളിച്ചിട്ട്.ഓരോരോ തിരക്ക് കാരണം വിളീക്കാന്‍ സാധിക്കാറില്ല.വിളിക്കണമെന്ന് വിചാരിക്കുമ്പോള്‍ ഫോണില്‍ ആവശ്യത്തിന് ബാലന്‍സും ഉണ്ടാകാറില്ല.കുറച്ച് മുന്‍പ് വിളിക്കുന്നത് വരെ അവള്‍ സന്തോഷമായിരിക്കുകയായിരിക്കും എന്നാണ് കരുതിയത്.കൈയിലുള്ള അവളുടെ രണ്ട് നമ്പറില്‍ വിളീച്ചിട്ടും അവളെകിട്ടാതായപ്പോഴാണ് അപ്പച്ചന്റ്റെ നമ്പറില്‍ വിളിച്ചത്.അവളുടെ അപ്പച്ചനെ എനിക്ക് വലിയ ഇഷ്ട്ടമാണ്.അപ്പച്ചന് എന്നേയും.പതിവ് പോലെ അപ്പച്ചന്റ്റെ ‘സുഖമാണോ മോളെ?’എന്നുള്ള ചോദ്യം പ്രതീക്ഷിച്ച ഞാന്‍ കേട്ടത് ബിനുചേച്ചിയുടെ മോന്റ്റെ ശബ്ദമാണ്.ഇടക്ക് അവനാണ് ഫോണ്‍ എടുക്കാറ്.ഞാന്‍ അപ്പച്ചന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടി.‘അതിന് അപ്പച്ചന്‍ മരിച്ച് പോയല്ലോ’എന്ന് അവന്‍ പറഞ്ഞപ്പോള്‍,ഞാനത് വിശ്വസിക്കാന്‍ പറ്റാതെ ഒരുനിമിഷം മരവിച്ചിരുന്നു.എല്‍ബി ഫോണ്‍ വാങ്ങിസംസാരിക്കുമ്പോള്‍ ഞാനിപ്പുറത്ത് തരിച്ചിരിക്കുകയായിരുന്നു.ഞങ്ങള്‍ക്കിനി ആരുമില്ല എന്ന് പറഞ്ഞ് അവള്‍ കരയ്യുമ്പോള്‍ അവളെ ആശ്വസിപ്പിക്കാനാവാതെ ഞാന്‍ വല്ലാതെ വിഷമിച്ചു.മക്കളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരപ്പച്ചനെ ഞാന്‍ വേറെ എവിടേയും കണ്ടിട്ടില്ല. അദ്ദേഹത്തിന് മക്കള്‍ ജീവനായിരുന്നു.വിവാഹം കഴിഞ്ഞ് മക്കളുള്ള അവറ്ക്ക് അദ്ദേഹം ഇപ്പോഴും ഭക്ഷണം വാരികൊടുക്കുമായിരുന്നു.ആദ്യ വിവാഹം പരാജയമായിരുന്ന എല്‍ബിക്ക് പൂര്‍ണ്ണപിന്തുണയുമായി അവളുടെ അദ്ദേഹം നിലയുറപ്പിച്ച് നിന്നത് കൊണ്ട് മാത്രമാണ് അവള്‍ക്കിന്ന് നല്ലൊരു ജീവിതം കിട്ടിയത്.കഴിഞ്ഞതവണ നാട്ടില്‍ചെന്നപ്പോഴാണ് അവസാനമായി ഞാന്‍ അപ്പച്ചനെ കാണുന്നത്.നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ തവണ ഞാനവിടെ പോകുന്നത്.ഇതിനിടയില്‍ എല്‍ബിയുടെവിവാഹം കഴിഞ്ഞതും കുറച്ചുദിവസം മാത്രം നീണ്ടുനിന്ന ആ ബന്ധം വേര്‍പിരിഞ്ഞതും ഞാനറിന്ഞ്ഞിരുന്നു.അതിനുശേഷം അവരെല്ലാം മാനസികമായിവല്ലാതെ വിഷമത്തിലായിരുന്നു.ആ സമയത്തൊന്നും എനിക്കവിടെ പോകാന്‍ സാധിച്ചിരുന്നില്ല.അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ബിക്ക് പിന്നൊരു ജീവിതം കിട്ടിയത്.നല്ല സ്നേഹമുള്ള ഭര്‍ത്താവിനെ തന്നെ മകള്‍ക്ക് കിട്ടിയ സന്തോഷത്തിലായിരുന്നു അപ്പച്ചന്‍.ഇവനെന്റ്റെ മകനാണ് എന്നാണ് അപ്പച്ചന്‍ പറയുക.
ഞാന്‍ അവസാനമായികാണുമ്പോള്‍ അറ്റാക്ക് വന്ന് റെസ്റ്റിലായിരുന്നു അപ്പച്ചന്‍.വെളുത്ത് മെലിഞ്ഞ് എപ്പോഴും കലപിലകൂട്ടി നടക്കുന്ന എന്റ്റെ പഴയരൂപമായിരുന്നു എല്ലാവരുടേയും മനസില്‍.നല്ല തടിയൊക്കെ വച്ച് രണ്ട് കുട്ടികളുടെ അമ്മയായി ഞാനവിടെ ചെല്ലുമ്പോള്‍ അപ്പച്ചന്റ്റെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.എന്നോട് ഒരുപാട് സംസാരിച്ചു അപ്പച്ചന്‍.രൂപത്തിന് മാത്രമേ മാറ്റമുള്ളൂ എന്റ്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല എന്നു പറഞ്ഞ് അപ്പച്ചന്‍ ഒരുപാട് ചിരിച്ചു അന്ന്.എന്റ്റെ പുതിയവീടിന്റ്റെ ഫോട്ടോ കണ്ട് അപ്പച്ചന്‍ ഒത്തിരി സന്തോഷിച്ചു.എന്റ്റെ ഏതുവിഷമഘട്ടത്തിലും എനിക്ക് താങ്ങായി എബിയുടെ അപ്പച്ചനും,അമ്മച്ചിയും ഉണ്ടായിരുന്നു.ഞാന്‍ നല്ലനിലയില്‍ എത്തീ എന്നറിയുന്നതില്‍ അവര്‍ക്കുള്ള സന്തോഷം അവരുടെ ഓരോ ചലനത്തിലും കാണാമായിരുന്നു.യാത്ര പറഞ്ഞിറങ്ങാന്‍ നേരം ‘നീ നന്നായി വരും മോളെ’ എന്നു പറഞ്ഞ് എന്റ്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.....അപ്പച്ചന്‍. നെറുകയില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു.അപ്പോള്‍ ഞാനൊരു അഞ്ച് വയസ്സ് കാരിയാവുകയായിരുന്നു...................കണ്ണീരോടെ മനസ്സ് നിറഞ്ഞാണ് ഞാനന്ന് അവിടെനിന്നിറങ്ങിയത്.
ഇനി എനിക്കെന്റ്റെ അപ്പച്ചനെ കാണാന്‍ പറ്റില്ല..........മോളേ........എന്നുള്ള ആ വിളി കേള്‍ക്കാന്‍ പറ്റില്ല.എന്നെ അനുഗ്രഹിക്കാന്‍, ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ സ്നേഹചുംബനം നല്‍കാന്‍ അപ്പച്ച്നില്ല...!ആലോചിക്കുന്തോറും എന്റ്റെ ഹ്രിദയം നുറുങ്ങുന്നു...ആ മക്കളെങ്ങനെ ഈ വേര്‍പാട് സഹിക്കുന്നു.........പറ്റുന്നില്ലപ്പച്ചാ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.....നെറുകയില്‍ പതിഞ്ഞ ആ ഉമ്മയുടെ ചൂട് ഇപ്പോഴും എനിക്കനുഭവപ്പെടുന്നു........സുഖമാണോ മോളേ എന്ന് ചോദിക്കാന്‍ ഇനി അപ്പച്ചനില്ല....ഒന്ന് കാണാന്‍ വല്ലാതെ കൊതിയാകുന്നു...അപ്പച്ചാ നിങ്ങളെനിക്ക് എല്‍ബിയുടെ അപ്പച്ചനല്ലായിരുന്നു..........എന്റ്റെ സ്വന്തം അപ്പച്ചനെപോലെയായിരുന്നു.....!

Saturday, November 15, 2008

ഒരു പാവം ചീനച്ചട്ടി[2]

പിറ്റേന്ന് രാവിലെ വലിയ ബഹളം കേട്ടാണ് ഞങ്ങളെല്ലാം ഉണര്‍ന്നത്.നേരിയ വിറയലോടെ ഞാന്‍ അടുക്കളയിലേക്ക് ഓടി.അടുക്കളയുടെ വാതില്‍ക്കലേക്ക് ഞാന്‍ കടന്നതും എന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ എന്തോ ഒന്ന് ചീറിപാഞ്ഞ് പോയി മുറ്റത്തിനപ്പുറത്തുള്ള ഒരു പാറയില്‍ തട്ടി തെറിച്ച് വീണ്ടും മുറ്റത്തേക്ക് തന്നെ വന്നു വീണു.ഒരു നിമിഷത്തിന്റ്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്.ഒച്ചകേട്ട് എല്ലാവരും ഓടിവന്നു.ഞാന്‍ എന്താണ് സംഭവിച്ചത് എന്നറിയാതെ സ്തംഭിച്ച് നില്‍ക്കുകയാണ്.കലിതുള്ളികൊണ്ട് അമ്മ അടുക്കളയില്‍ നിന്നും ഇറങ്ങിവന്നു.പേടിയും, വിറയലും കാരണം എനിക്കൊരടിപോലും നീങ്ങാന്‍ പറ്റുന്നില്ല.പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തി പട എന്ന നിലയിലായി ഞാന്‍.പുലിമടയില്‍ നിന്ന് രക്ഷപെട്ടെന്ന് ആശ്വസിച്ചിരുന്ന ഞാന്‍ ഒരു സിംഹത്തിന്റ്റെ വായിലാണ് തലവെച്ച് കൊടുത്തിരിക്കുന്നത് എന്ന് എനിക്ക് തീര്‍ച്ചയായി.ഇത് വായിക്കുന്ന നിങ്ങള്‍ക്കാര്‍ക്കും ഒരുപക്ഷെ എന്റ്റെ ആ അവസ്ധ മനസിലാക്കാന്‍ പറ്റിയെന്ന് വരില്ല.....ഇപ്പോള്‍ ഇതെഴുതുമ്പോഴും അതോര്‍ത്ത് എന്റ്റെ കൈകള്‍ വല്ലാതെ വിറക്കുന്നു....!
അമ്മ എന്റ്റെ മുന്നില്‍ നിന്ന് കലിതുള്ളി എന്തൊക്കെയാണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല.അത്തരമൊരവസ്ധയിലായിരുന്നു ഞാന്‍.നടുക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ എന്റ്റടുത്ത് ഭര്‍ത്താവും,അനിയന്മാരും ഉണ്ട്.അവരാകെ പേടിച്ച് നില്‍ക്കുകയാണ്....എന്റ്റവസ്ധ കണ്ടിട്ട്.അമ്മ കലിതുള്ളിപറമ്പിലേക്ക് ഇറങ്ങിപ്പോയി.അമ്മ പോയീയെന്നുറപ്പായ ശേഷമാണ്,അവരെന്നെ ആശ്വസിപ്പിക്കാന്‍ വന്നത്.ആശ്വാസവാക്കുകള്‍ക്കൊടുവില്‍ മുറ്റത്തേക്ക് തെറിച്ചു പോയ സാധനം എന്തെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി.ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കണ്ടത് ഇന്നലെ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ് ഞാന്‍ കറിവച്ച ആ ചട്ടി ചളുങ്ങികൂടി കിടക്കുന്നു.അതെന്നെ ദയനീയഭാവത്തില്‍ നോക്കുന്നത് പോലെ എനിക്ക് തോന്നി.എന്റ്റെ കൈ തൊട്ടത്കൊണ്ടല്ലേ അതിന് ഇങ്ങനെ ഒരവസ്ധ എന്നാലോചിച്ചപ്പോള്‍ എനിക്ക് വല്ലായ്മ തോന്നി.എന്റ്റെ മനസും,ആ ചട്ടിയും,ഏകദേശം ഒരേ അവ്സ്ധയിലായിരുന്നു.ഇനി എന്തിനാണ് ഇത്രയും ബഹളവും,ചട്ടിയെടുത്ത് എറിഞ്ഞതും മറ്റും ഉണ്ടായത് എന്നറിയേണ്ടേ?എനിക്കും ആദ്യം ഒന്നും മനസിലായില്ല.പിന്നീട് ഭര്‍ത്താവ് പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്.ആദ്യമായി അടുക്കളയില്‍ കേറിയതിന്റ്റേ സംഭ്രമത്തില്‍ എനിക്കൊരു അബദ്ധം പറ്റി......!കറിയില്‍ മഞ്ഞള്‍ ചേര്‍ത്തില്ല.....!രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റ്റെ വെളിച്ചത്തില്‍ അമ്മക്കത് മനസിലായില്ല...രാവിലെ പാത്രം കഴുകാ‍ന്‍ എടുത്തപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്.....ഇതാണ് സംഭവം...
എങ്ങനെയുണ്ട് സുഹ്രുത്തുക്കളെ....ഭര്‍ത്താവിന്റ്റെ വീട്ടിലെ എന്റ്റെ ആദ്യ അനുഭവം?ആ ചട്ടിയോട് എനിക്കിപ്പോഴും വല്ലാത്ത സഹതാപം തോന്നും.......കാ‍രണം ആദ്യ എറിയലിനു ശേഷം അതിന്റ്റെ ജന്മം എറുകൊള്ളാന്‍ മാത്രമുള്ളതായിരുന്നു.കഴിഞ്ഞതവണ ലീവിനു പോയപ്പോഴും ഞാനതിനെ കണ്ടു...!ഇപ്പോള്‍ അതിന്റ്റെ സ്ധാനം മുറ്റത്തെ തെങ്ങിഞ്ചുവട്ടിലാണ്.ഏറിന് ഇപ്പോഴും ഒരു കുറവും ഇല്ല.അടുപ്പിലെ ചാരംവാരിയശേഷം അതിനെ മുറ്റത്തേക്ക് വലിച്ചെറിയും....തൊഴുത്തിലെ ചാണകം വാരാനും അതിനെ ഉപയോഗിക്കും...ആ ചട്ടിയ്ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അത് പണ്ടേ വല്ല ആക്രികച്ചവടക്കാരന്റ്റേയും കൂടെ ഓടിപ്പോയേനെ....!എന്റ്റെ രാശിയില്ലാത്ത കൈയുടെ ഫലം അനുഭവിക്കാനായിരിക്കും അതിന്റ്റെ വിധി...!എന്തായാലും പിന്നീടൊരിക്കലും കറിവയ്ക്കുമ്പോള്‍ എതൊക്കെ മറന്നാലും മഞ്ഞള്‍ ചേര്‍ക്കാന്‍ ഞാന്‍ മറക്കാറില്ല........!

Friday, June 13, 2008

ഒരു പാവം ചീനച്ചട്ടി

ഒരുപാട് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാവും ഏതെഴുതണമെന്ന് എപ്പോഴും സംശയമാണ്.ഇതൊരു പാവം ചട്ടിയുടെ കഥയാണ്.ഈ ചട്ടിക്കെന്താണ് എന്റ്റെ ജീവിതത്തില്‍ ഇത്ര പ്രാധാന്യം എന്നു ചിന്തിക്കാന്‍ വരട്ടെ.ഞാന്‍ ആദ്യമായി കൈകാര്യം ചെയ്ത ഒരു ചട്ടിയുടെ അനുഭവം കേള്‍ക്കൂ.........
ഞങ്ങളുടെ വിവാഹം കഴിഞ്ഞതിന്റ്റെ പിറ്റേന്നാണ് സംഭവം.അമ്മയില്ലാതെ വളര്‍ന്നതുകൊണ്ടാവും ഭര്‍ത്താവിന്റ്റെ അമ്മയെകുറിച്ച് ഒരുപാട് സങ്കല്‍പ്പങ്ങളുണ്ടായിരുന്നു മനസ്സില്‍.പക്ഷെ അമ്മ ഒരു പ്രത്യേകസ്വഭാവമുള്ള ഒരാളാണെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.എന്നാലും ആണ്‍ മക്കള്‍ മാത്രമുള്ള അമ്മയ്ക്ക് എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് തന്നെ ഞാന്‍ കരുതി.അമ്മ വളരെ പരുക്കന്‍ സ്വഭാവമുള്ളൊരാളാണ്.മക്കളോട് പോലും സ്നേഹത്തോടെ സംസാരിക്കാറില്ല ആ അമ്മ.എപ്പോഴും മുഖം കറുപ്പിച്ചേ നടക്കൂ.എല്ലാവര്‍ക്കും പേടിയാണമ്മയെ.പക്ഷേ ഞാനതൊന്നും അത്ര ശ്രദ്ധിച്ചില്ല.കാരണം പുലിമടയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു ഞാന്‍.പക്ഷേ ഞാനൊരു സിംഹത്തിന്റ്റെ വായിലാ‍ണ് തല വച്ച് കൊടുത്തിരിക്കുന്നത് എന്ന് അധികം താമസിയാതെതന്നെ എനിക്ക് മനസിലായി.
വിവാഹം കഴിഞ്ഞതിന്റ്റെ പിറ്റേന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ചു എന്നിട്ട് ചോദിച്ചു”നിനക്ക് കറിയൊക്കെ വയ്ക്കാന്‍ അറിയുമോ?”തെല്ല് പേടിയോടെ ഞാന്‍ പറഞ്ഞു-ഇല്ല-.പക്ഷേ പേടിച്ചത് പോലെയൊന്നും സംഭവിച്ചില്ല.ഒന്നും പറഞ്ഞില്ല.ഞാനപ്പോള്‍ കരുതി എല്ലാവരും എന്നെ വെറുതെ പേടിപ്പിച്ചതാണെന്ന്.ആശ്വസിച്ചങ്ങനെ ഇരിക്കുമ്മ്പോള്‍ തൊട്ടുമുന്പില്‍ അമ്മ...കൈയ്യില്‍ ഒരു കാബേജ്....അതെന്റ്റെ നേരെനീട്ടി അമ്മ പറഞ്ഞു “ഞാനൊന്നു പുറത്ത് പൊവുകയാണ്.വരുമ്പോഴേക്കും ഇത് തോരന്‍ വച്ച് വയ്ക്കണം”.ഞാന്‍ ചെറുതായൊന്ന് ഞെട്ടി.എന്നിട്ട് ദയനീയമായി അമ്മയെ ഒന്ന് നോക്കി.വളരെ ഗൌരവത്തിലാണ് ആള്.കാബേജ് അമ്മയുടെ കൈയ്യില്‍നിന്ന് വാങ്ങുമ്പോള്‍ എന്റ്റെ കൈ സാമാന്യം നല്ല രീതിയില്‍ വിറക്കുന്നുണ്ടായിരുന്നു.
അമ്മ അകത്ത് പോയി പുതിയൊരു ചീനച്ചട്ടി എടുത്ത് കൊണ്ട് വന്നു.അതെന്റ്റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു“പുതിയ ചട്ടിയാ...കരിച്ച് പൊകച്ച് വയ്ക്കരുത്.....പറഞ്ഞേക്കാം”.അതോടെ പേടി ഒന്നൂടെ കൂടി.കാബേജ് എങ്ങനെ അരിയും എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ അമ്മതന്നെ ഒരു കത്തിയും,പാത്രവും എടുത്തുകൊണ്ട് വന്നു എങ്ങനെ അരിയണമെന്ന് കാണിച്ച് തന്നു.അതോടെ ആടെന്‍ഷന്‍ കഴിഞ്ഞു.ഇനി അതില്‍ എന്തൊക്കെ ചേര്‍ക്കണമെന്നതാണ് അടുത്ത ചിന്ത.അമ്മ പോകാന്‍ റെഡിയാവുകയാണ്.അകത്തു നിന്ന് എന്തൊക്കെയൊ പറയുന്നുണ്ട്.ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് തോരന്‍ എങ്ങനെ വയ്ക്കണമെന്നാണ് പറയുന്നതു.ശ്രദ്ധിച്ച് കേട്ടിരിക്കുമ്പോഴാണ് ഒരു കോഴി എന്റ്റെ ചെവിയുടെ ഉള്ളില്‍ കയറിയിരുനെന്നവണ്ണം കൂവിയത്.അതോടെ അത്രയും ഭാഗം വിട്ടുപോയി.വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ ചെന്നപ്പോഴേക്കും അമ്മ ഇറങ്ങികഴിഞ്ഞു.പുറകില്‍ നിന്ന് വിളിച്ചാല്‍ പ്രശ്നമായാലോ എന്ന് കരുതി വിളിച്ചില്ല.ഏകദേശ ഐഡിയ കിട്ടി. ഇനി അതുവച്ച് അങ്ങ് ഉണ്ടാക്കികളയാം എന്നു കരുതി സമാധാനിച്ചു.
എല്ലാം അരിഞ്ഞ് കൂട്ടിയോജിപ്പിച്ചു. ചട്ടി കഴുകിയെടുക്കുമ്പോള്‍ ഞാന്‍ ചട്ടിയോട് പറഞ്ഞു‘ഞാനും പുതിയത് നീയും പുതിയത് കരിഞ്ഞ് പിടിക്കാതെ നീ എന്നെ സഹായിക്കണം.’എന്തായാലും സകലദൈവങ്ങളേയും മനസ്സില്‍ വിചാരിച്ച് ഞാനാ തോരന്‍ ഉണ്ടാക്കി.ഭാഗ്യത്തിന് ചട്ടിയുടെ അടിഭാഗത്തൊന്നും കരിഞ്ഞ്പിടിച്ചില്ല.ഇനി ഫലമറിയാനുള്ള കാത്തിരുപ്പാണ്.നല്ലതാണൊയെന്നറിയണമെങ്കില്‍ അമ്മ വരണം.അമ്മ വന്നപ്പോള്‍ സന്ധ്യയായി,വന്നവഴി മുറ്റത്ത് നിന്ന് ആരെയൊ വഴക്കുപറയുന്നതു കേട്ടു.ചെന്നുനോക്കിയപ്പോഴാണ്,വേറെ ആരേയുമല്ല എന്നെയാണെന്നു മനസ്സിലായത്.ഈ ടെന്‍ഷന്റ്റെ ഇടക്ക് ഞാന്‍ കോഴിക്കൂട് അടക്കാ‍ന്‍ മറന്ന് പോയി.അതാണ് കാരണം.അന്ന് ആ നാട്ടില്‍ വൈദ്ദ്യുതി എത്തി തുടങ്ങുന്നതേയുള്ളു.വിളക്ക് കൊളുത്തിയിരുന്നു ഞാന്‍..പക്ഷേ വിളക്കില്‍ മണ്ണെണ്ണ ഒഴിച്ചിരുന്നില്ല.മനപ്പൂര്‍വ്വമല്ല....മണ്ണെണ്ണ എവിടെയാണ് വച്ചിരിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.എന്തായാലും അതിനും കിട്ടി കണക്കിന്ചീത്ത.കുറച്ചു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും,അനിയന്മാരും എത്തി.അവര്‍ എന്തോ അത്യാവശ്യത്തിന് രാവിലെ പുറത്ത് പോയതാണ്.എന്തായാലും അത്താഴം വിളമ്പുന്നതിനിടക്ക് അമ്മ ഒരു നൂറുവട്ടമെങ്കിലും കറി ഞാന്‍ വച്ചതാണെന്ന് പറഞ്ഞീട്ടുണ്ടാവും.അവരാരും ഒരഭിപ്രായവും പറയാത്തത് കൊണ്ടാവും അമ്മ അവരോട് കറിയെങ്ങനെയുണ്ടെന്ന് ചോദിച്ചു.“കാബേജല്ലേ നന്നായിട്ടുണ്ട്”എന്നായിരുന്നു അവരുടെ മറുപടി.അമ്മയുടെ സ്വഭാവം അറിയുന്ന മക്കള്‍ എന്നെ വഴക്ക് കേള്‍പ്പിക്കാതിരിക്കാന്‍ എത്ര നന്നായില്ലെങ്കിലും നന്നായെന്നേ പറയൂ.അതെനിക്ക് അനുഗ്രഹമായി.അമ്മക്കവരുടെ മറുപടി തീരെ രസിച്ചില്ലായെന്ന് അമ്മയുടെ മുഖം കണ്ടാലറിയാം.കറിയുടെ പേരില്‍ പ്രശ്നമൊന്നും ഉണ്ടാവാതെ ആ രാത്രി കഴിഞ്ഞു.
പിറ്റേന്ന് നേരം പുലര്‍ന്നു...അമ്മക്ക് ഉറക്കമൊന്നുമില്ല.മൂന്ന് മണിയാവുമ്പോള്‍ അമ്മ എഴുന്നേല്‍ക്കും.പിന്നെ ആ വീട്ടിലാരേയും അമ്മ ഉറക്കില്ല.തട്ടും,മുട്ടും ബഹളവുമായി ഗംഭീരപണിയാണ്.മൂന്ന് മണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതാണ് ഞാന്‍...5.30ന് പള്ളിമണിഅടിക്കും അപ്പോള്‍ എഴുന്നേറ്റാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.മൂന്ന് മണിമുതല്‍ ഉറങ്ങാതെ കിടന്നതു കൊണ്ടാവും പള്ളിമണിഅടിച്ചപ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു.പിന്നീട് വലിയൊരു ബഹളം കേട്ടാണ് ഞങ്ങളെല്ലാം ഉണര്‍ന്നത്...![തുടരും]

Monday, May 12, 2008

വിവാഹ വാര്‍ഷികം

കഴിഞ്ഞ ഏപ്രില്‍ 29.......അന്ന് ഞങ്ങളുടെ 12-മത് വിവാഹവാര്‍‍ഷികം ആയിരുന്നു.തിരിഞ്ഞ് നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.12 വര്‍ഷം പോയത് എത്രപെട്ടന്നാണ്.അന്നത്തെ ആ 18 വയസ്സ്കാരിയില്‍നിന്ന് ഞാന്‍ വല്ലാതെ മാറിയിരിക്കുന്നു.കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ച് പോകുമ്പോള്‍ ആത്മഹത്യയായിരുന്നു മുന്നില്‍.തലേന്ന് സെമിത്തേരിയില്‍ മമ്മിയുടെ അടുത്ത് ചെന്നപ്പോഴും മമ്മിയോട് ഒന്നു മാ‍ത്രമാണ് പറഞ്ഞത്..”ഞാനും വരുന്നു മമ്മിയുടെ അടുത്തേക്ക്....എനിക്കിനി ജീവിക്കണ്ടാ...”എന്നു പറഞ്ഞ് കരയകയായിരുന്നു.സ്നേഹമില്ലാത്ത ആ വീട്ടില്‍,ഒരഭയാര്‍ത്ദിയേ പോലെ ജീവിക്കാന്‍ പറ്റാതായിരുന്നു.എണ്ടെ മനസ്സ് മനസിലാക്കിയ എന്റ്റെ പ്രിയ കൂട്ടുകാരികള്‍ അന്ന് രാത്രിമുഴുവന്‍ എനിക്ക് കാവലിരുന്നു....ഉപദേശിച്ചു.ആരുമില്ലാത്തവളല്ല ഞാന്‍..പപ്പ ഒഴിച്ച് എല്ലാ ബദ്ദുക്കളും ആ പട്ടണത്തിലുണ്ട്.ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ട് ആരും എന്നെ ഏറ്റെടുക്കാന്‍ തയ്യാറായില്ല.എല്ലാവരും സമൂഹത്തില്‍ ഉന്നതനിലയിലുള്ളവരാണ്.അങ്ങനെ എല്ലാം അവസാനിപ്പിക്കാനുള്ള തീരുമനവുമായി പിറ്റേന്ന് ഞാന്‍ യാത്ര തിരിച്ചു...മനസ്സ് വല്ലാത്തൊരു അവസ്ധയിലായിരുന്നു...ബസ്സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോളാണ് എന്റ്റെ കൂട്ടുകാരികളുടെ കൂടെ ജോലിചെയ്യുന്ന കുറച്ചുപേര്‍ എന്റ്റെ നാട്ടിലേക്ക് യാത്രപോവാന്‍ വന്നത്.കൂട്ടുകാരികള്‍ എന്നെ അവരെ ഏല്‍പ്പിച്ചു...ആ യാത്ര എന്റ്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.........!
ആ ഒരുപറ്റം ചെറുപ്പക്കാര്‍ക്കിടയില്‍ എനിക്കു വേണ്ടിഒരാളെ ദൈവം കരുതി വച്ചിരുന്നു.ദൈവദൂതനെ പോലൊരാള്‍.അദ്ദേഹമെന്റ്റെ ജീവിതത്തിലേക്ക് കടന്നുവന്നു.അത് എന്നോടുള്ള അതിയായ സ്നേഹംകൊണ്ടോന്നുമല്ലയെന്ന് എനിക്കറിയാം..എന്നോടുള്ള സഹതാപം കൊണ്ടു ആ പാവം പെണ്‍കുട്ടിക്കൊരു ജീവിതം കൊടുക്കാമെന്നു കരുതി..എന്ന് അദ്ദേഹം ഇപ്പോഴും പറയും.എന്റ്റെ അവസ്ധയും മറീച്ചായിരുന്നില്ല.ആ വീട്ടില്‍ നിന്നൊരു രക്ഷപ്പെടല്‍ അത്രയേ ഞാനും കരുതിയിരുന്നുള്ളു.ഒരു 18 വയസ്സുകാരിയുടെ പൊട്ടത്തരം.അങ്ങനെ ഒരുപാട് വാഗ്വാദങ്ങള്‍ക്കും,പൊട്ടിത്തെറികള്‍ക്കും ഒടുവില്‍ രണ്ടു വീട്ടുകാരേയും സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം നടന്നു.എന്റ്റെ ജീവിതത്തിന് വീണ്ടും ചിറകു മുളച്ചു.പിന്നീട് ഞാനെന്റ്റെ വിട്ടിലേക്ക് തിരികെ പോയിട്ടില്ല.അദ്ദേഹമെന്നെ ഒരു കുറവും വരാതെ നോക്കുന്നു.ഈ 12 വര്‍ഷത്തിനിടക്ക് ഒരു വിഷമവും ഞാന്‍ അറിഞ്ഞിട്ടില്ല.വിവാഹം കഴിക്കുമ്പൊള്‍ ചെറിയ ശബളത്തില്‍ ജോലിചെയ്തിരുന്ന അദ്ദേഹം ഇന്ന് വിദേശത്ത് വലിയനിലയില്‍ ജോലിചെയ്യുന്നു.ഞങ്ങളൊന്നിച്ച് സുഖമായി കഴിയുന്നു.ദൈവം എനിക്കു തന്ന ഈ ജീവിതം ഒരു സ്ഫടികപാത്രം പോലെ പൊടിപിടിക്കാതെ, പോറലേല്‍ക്കാതെ,തഴെവീഴാതെ വളരെ സൂക്ഷിച്ച് ഞാന്‍ കാ‍ത്ത് സൂക്ഷിക്കുന്നു.അദ്ദേഹവും,മക്കളും മാത്രമാണെന്റ്റെ ലോകം..ദൈവം ഇന്നെനിക്കെല്ലാം തന്നു....പക്ഷേ എല്ലാത്തിലും എനിക്ക് വലുത് അദ്ദേഹത്തോടും,മക്കളൊടും ഒപ്പമുള്ള ഈ ജീവിതമാ‍ണ്.അദ്ദേഹമല്ലാതെ വേറൊരു സുഹ്രുത്ത് പോലും ഇന്നെനിക്കില്ല.ഒരു ദിവസം പോലും ഞങ്ങള്‍ പിരിഞ്ഞിരിക്കറില്ല.എന്നു കരുതി ഞങ്ങള്‍ വഴക്കടിക്കാ‍റില്ല എന്നല്ലാട്ടോ...!ഒരു നിസ്സാരകാര്യത്തിനുപോലും ഞാന്‍ വഴക്കടിക്കും.ഇത്രയും വര്‍ഷമായിട്ടും 18 വയസ്സില്‍ ഒന്നും തിരിച്ചറിയാത്ത ആ പ്രായത്തില്‍ ഞാന്‍ എടുത്ത ആ തീരുമാനം ഒരിക്കലും ഒരു ബുദ്ധിമോശമായി എനിക്ക് തോന്നിയിട്ടില്ല.“ ഞങ്ങള്‍ സന്തുഷ്ടരാണ്”.........അന്നും.........ഇന്നും.......!

അമ്മ

നാളെ മദേഴ്സ്ഡെ ...അമ്മ എന്ന വാക്കു കേള്‍ക്കുമ്പോഴേ മനസ്സില്‍ ഒരു പുഞ്ചിരി വന്നു നിറയുന്നു.വാത്സല്യം നിറഞ്ഞുതുളുബുന്ന ഒരു മുഖം.ആരാണവള്‍?എന്റ്റ്മ്മയൊ?ജീവിതത്തിന്റ്റെ ഓരോ ഘട്ടങ്ങളിലും ആ അമ്മയുടെ സാനിധ്യം ഞാന്‍ കൊതിച്ചിരുന്നു.അടുത്തിരുന്നു ഒരുപാടു വിശേഷം പറയാന്‍.ആ മടിയില്‍ കിടന്നു കധ കേള്‍ക്കാന്‍.കെട്ടിപിടിച്ചു പൊട്ടികരയാന്‍......എന്നും കൊതിച്ചിരുന്നു ഞാന്‍.ബാല്യത്തിന്റ്റെ ഏതോ ഒരിടനാഴിയില്‍ ഞങ്ങളെ തനിച്ചാക്കി അവള്‍ ആ നിറനിലാവ് എങ്ങോമറഞ്ഞു.....എവിടെയാണ് നീ എന്നു നിശബ്ദം കരഞ്ഞ് കാണുന്നവരില്‍ നിന്നേ തിരഞ്ഞ് ഞാന്‍ നടന്നമ്മേ.......പിന്നീടുള്ള ജീവിത യാത്രയില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അങ്ങ് സ്വര്‍ഗത്തിലിരുന്നു നീ കാണുന്നുണ്ടാവുമല്ലോ?മമ്മീ................................ഇന്നും നിന്റ്റെ പുഞ്ചിരി മായാ‍തെ എന്‍ മനസ്സില്‍ പൂത്തുനില്‍ക്കുന്നു....കാണുന്നുണ്ടോ നീ എന്നെ?ജീവിതത്തിണ്ടെ ഏകാന്തവഴിയില്‍ ഞാന്‍ എന്നും ഒറ്റക്കായിരുന്നു...പപ്പ ഞങ്ങളില്‍ നിന്നകന്നത് നീ കണ്ടില്ലേ മമ്മീ.....?നീ ഏല്‍പ്പിച്ചു പോയ നിന്‍ മക്കള്‍ മറ്റൊരു സ്ത്രീയുടെ കരാളഹസ്തങ്ങളില്‍ പെട്ട് പിടഞ്ഞത് നീ എങ്ങനെ സഹിച്ചു?എന്റ്റെ മക്കളെ നല്ലനിലയിലാക്കണം എന്നു നീ വിശ്വസിചേല്‍പ്പിച്ചവരുടെ കൈയ്യില്‍ നിന്റ്റെ മക്കളുടെ ജീവിതം ചിന്നിചിതറിയത് നീ അറിഞ്ഞില്ലേ?എനിക്കറീയാം എല്ലാം നീ അറിയുണ്ട്. നീ എന്നും എന്നൊടൊപ്പം ഉണ്ടായിരുന്നു.............കാറ്റായി....മഴയായി......പൂവായി.....എല്ലാം നീ എന്നോടൊപ്പം ഉണ്ട്.മമ്മീ...........................ഇന്ന് നിന്റ്റേ മകള്‍ ഒരമ്മയാണു........2മക്കളുടെ അമ്മ.....നീ എനിക്ക് തന്ന സ്നേഹം, തരാന്‍ കൊതിച്ച സ്നേഹം ഞാന്‍ അവര്‍ക്കു കൊടുക്കുന്നു.......എന്നില്‍ ഞാ‍ന്‍ നിന്നെ കാണുന്നു........കാരണം നിന്റ്റെ പ്രതിബിംബമാണ് ഞാനെന്നു എല്ലാവരും പറയുന്നു....ഇന്നു ഞാന്‍ സന്തുഷ്ടയാണ്.പക്ഷേ..... നിന്റ്റെ കുറാവ് ആര്‍ക്കും നികത്താന്‍ പറ്റാത്തിടത്തോളം ഞാന്‍ ആരുമില്ലാത്തവളാണ് മമ്മീ.......സ്നേഹം കൊതിക്കുന്ന എല്ലാ അമ്മമാര്‍ക്കും സ്നേഹിച്ചു കൊതിതീരാത്ത ഈ മകളുടെ ഹ്രുദയം നിറഞ്ഞ മദേഴ്സ് ഡേ അശംസകള്‍.........അമ്മയെ സ്നേഹിക്കുന്ന എല്ലാമക്കളോടും ഒരു വാക്ക്...അമ്മയ്ക്കു പകരം വയ്ക്കാന്‍ ഈ ലോകത്ത് ഒന്നുമില്ല..അമ്മ യാധാര്‍തദ്യ്മണെങ്കില്‍...അച്ച്ചന്‍ വെറും നിഴലാണ്...അമ്മയുടെ നഷ്ടത്തൊടെ ആരുമില്ലാതായവളാണ് ഞാന്‍...നിങ്ങള്‍ അമ്മയെ നിറഞ്ഞ മനസോടെ സ്നേഹിക്കൂ......ആ ചുണ്ടിലെ പുഞ്ചിരി മാറാതെ നില്‍ക്കട്ടെ.....അവര്‍ മനസ്സ് നിറഞ്ഞ് ജീവിക്കട്ടെ...അതൊരു പുണ്യമായി നിങ്ങളുടെ മക്കളുടെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ......

Monday, March 10, 2008

ഓര്‍മ്മകള്‍

വിരസമായ ഒരു ദിവസം.....പുറത്ത് നല്ല മഴ....മോള്‍ അടുത്തു കിടന്നു നല്ല ഉറക്കം...അവളുടെ കണ്ണുകള്‍ ഏതോ സ്വ്പ്നത്തില്ലെന്നവണ്ണം ചലിക്കുന്നു..അവെളെന്താവും കാണുന്നുണ്ടാവുക?മാലാഖമാരെയാവും എന്നോര്‍ത്ത് ഞാന്‍ വെറുതെ മഴയും നോക്കി കിടന്നു.മഴയെന്നും എനിക്ക് ഇഷ്ടമായിരുന്നു....ഹരമായിരുന്നു..പ്രിയവായനക്കാരേ,ഈ മഴയിലൂടെ ഞാന്‍ എന്ടെ ഓര്‍മകളിലേക്ക് ഒരു യാത്ര പോവുന്നു.ഞാനൊരു എഴുത്തുകാരിയല്ല...പാവം ഒരു വീട്ടമ്മ.എന്ടേ ഓര്‍മ്മകള്‍ നിങ്ങള്‍ക്കു രസിക്കുമെങ്കില്‍ നിങ്ങളുടെ പ്രൊത്സാഹനം ഞാന്‍ പ്രതീക്ഷിക്കുന്നു.......(തുടരും)